Pages

Wednesday, October 16, 2013

ആര്‍ ശങ്കര്‍ - തലയെടുപ്പോടെ നടന്നു നീങ്ങിയ നേതാവ് - R SHANKAR the proud EZHAVA LEADER with hard spine

Mohana Kumar Padmanabhan
ആര്‍ ശങ്കര്‍ - തലയെടുപ്പോടെ നടന്നു നീങ്ങിയ നേതാവ്:

ഞാന്‍ ഇത് എഴുതുമ്പോള്‍ തിരുവനന്തപുരത്ത് കേരള മുഖ്യമന്ത്രിയും എസ്എന്‍ഡിപി / എസ്എന്‍ ട്രസ്റ്റ് എന്നിവയുടെ ജനറല്‍ സെക്രടറിയും പിന്നോക്കസമുദായോദ്ധാരകനും തികഞ്ഞ ശ്രീനാരായണ വിശ്വാസിയുമായിരുന്ന ബഹുമാന്യനായ ശ്രീ ആര്‍ ശങ്കറിന്‍റെ പ്രതിമ കോണ്‍ഗ്രസ്‌ പ്രസിഡന്‍റ് ശ്രീമതി സോണിയാഗാന്ധി അനാവരണം ചെയ്യുകയാണ്. പ്രായ-കാല വ്യത്യാസങ്ങള്‍ മൂലം നേരിട്ടിടപഴകാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള ചില ഓര്‍മ്മപ്പൊട്ടുകള്‍ ഇവിടെ പങ്കു വയ്ക്കുകയാണ് – പ്രത്യേകിച്ചും ആ തലയെടുപ്പും അതുവഴി ‘ശങ്കര്‍സാര്‍’ നേടിയെടുത്തിരുന്ന ബഹുമാനവും.

ശ്രീ ആര്‍ ശങ്കര്‍ മരണപ്പെടുന്നതിനു ഏതാനും മാസം മുന്‍പ് നടന്ന ഒരു കാര്യം ഓര്‍മ്മ വരുന്നു. സ്ഥലം: തിരുവനന്തപുരം ജനറല്‍ ആശുപത്രി. കേരള ധനകാര്യമന്ത്രിയായിരുന്ന ശ്രീ കെ ടി ജോര്‍ജ് (പേര് അതാണെന്ന് തോന്നുന്നു) നിയമസഭയില്‍ പ്രസംഗിക്കുന്നതിനടയില്‍ കുഴഞ്ഞു വീഴുകയും മരണാസന്നമായ നിലയില്‍ അവിടെ പ്രവേശിപ്പിച്ചിരിക്കുന്നു. വന്‍ജനസമൂഹം ആശുപത്രിക്ക് അകത്തും പുറത്തുമായി തടിച്ചു കൂടിയിരിക്കുന്നു. മുഖ്യമന്ത്രി അച്യുതമേനോനും മറ്റു മന്ത്രിസഭാംഗങ്ങളും വിവിധ നേതാക്കളും ആശുപത്രി വരാന്തയില്‍ ആകാക്ഷയോടെ കാത്തിരിക്കുന്നു. [ഇന്നത്തെപ്പോലുള്ള സെക്യൂരിടി ഒന്നും അന്നില്ല]. ഈ വിവരം അറിഞ്ഞു ഞാനും ഡിസിസി വൈസ്പ്രസിഡണ്ടായിരുന്ന അഡ്വ. വക്കം റഷീദുമൊത്ത് അവിടെ പോകുന്നു. വാതിലിലൂടെ മന്ത്രിയെ കണ്ടശേഷം പുറത്ത് വന്നു അവിടെ മറ്റു ജനത്തോടൊപ്പം കാത്തു നില്‍ക്കുന്നു. ഇതിനിടയില്‍ വലുതും ചെറുതുമായ പല നേതാക്കള്‍ നേതാക്കള്‍ വന്നു പോകുന്നു. ഗവര്‍ണറും സ്പീക്കറും വന്നു അക്കൂട്ടത്തില്‍ ഇരിക്കുന്നു. ഇവരൊക്കെ വരുമ്പോള്‍ അവിടെ ഇരുന്ന മന്ത്രിമാരോ മറ്റു നേതാക്കളോ അവരുടെ ഇരിപ്പിടങ്ങളില്‍ നിന്നും അനങ്ങുന്നില്ല. ശ്രീ ജോര്‍ജിനെ പുറത്ത് നിന്ന് കണ്ടശേഷം ഒഴിവുള്ള കസരകളില്‍ അവരും ഇരിപ്പുറപ്പിക്കുന്നു. ഇതിനിടയില്‍ ഒരു പഴയ വെള്ള ബെന്‍സ്‌ കാര്‍ വരുന്നു. അത് കണ്ട എന്‍റെ സുഹൃത്ത് റഷീദ് എന്നോട് പറഞ്ഞു: “അത് ശങ്കര്‍ സാറാണ്, ഇനി ഒരു കാഴ്ച കണ്ടോ” എന്ന്. അദ്ദേഹം കാറില്‍ നിന്നിറങ്ങി ആ തലയെടുപ്പോടെ വരാന്തയുടെ പടിക്കെട്ടില്‍ കാല്‍ വച്ചതും അവിടെയിരുന്ന ഗവര്‍ണറും മുഖ്യമന്ത്രിയും എല്ലാം തന്നെ ഒന്നൊഴിയാതെ എഴുനേല്‍ക്കുന്ന കാഴ്ചയാണ് ഞാന്‍ കണ്ടത്. രാഷ്ട്രീയമായി അദ്ദേഹത്തെ അംഗീകരിക്കാന്‍ കഴിയാതിരുന്ന ഞാന്‍ അതുകണ്ടു അന്തം വിടുകയായിരുന്നു. അപ്പോള്‍ റഷീദിന്‍റെയും കൂടെയുണ്ടായിരുന്ന പാലോട്-തമ്പാനൂര്‍ രവിമാരുടെയും ഒരു കമണ്ട് കൂടി “അതാണ്‌ ശങ്കര്‍ സാറിന്‍റെ തലയെടുപ്പിന്‍റെ വില”.

ഈ സംഭവം നടക്കുമ്പോള്‍ അദ്ദേഹം സ്വന്തം രാഷ്ട്രീയപാര്‍ട്ടിക്കാരാലും അദ്ദേഹം തന്നെ വളര്‍ത്തിവലുതാക്കിയ സമുദായനേതാക്കളും (മദ്യലോബ്ബി ചെറുതായി നേതൃത്വം കൈയടുക്കാന്‍ തുടങ്ങിയ സമയം ആയിരുന്നു അന്ന്) കൈവിട്ട അവസ്ഥയിലായിരുന്നു. സമുദായ നേതൃത്വത്തിലെ പലരും അദ്ദേഹത്തിനെതിരായി കേസുകളുമായി നടക്കുന്നു. ഇതിനാലെല്ലാം പൊതുവേ അന്ന് അദ്ദേഹം വളരെ ഖിന്നനായി കഴിയുന്ന സമയവും. എന്നിട്ടും ആ ഗജരാജസമാനമായ തലയെടുപ്പിന്‍റെ പ്രഭാവത്തിനെ അവഗണിക്കാന്‍ സഖാക്കള്‍ സി. അച്യുതമേനോന്‍, എം എന്‍ ഗോവിന്ദന്‍ നായര്‍, ടി വി തോമസ്‌, കെ ആര്‍ ഗൌരിയമ്മ (പ്രതിപക്ഷം), ടി കെ ദിവാകരന്‍, ബേബിജോണ്‍, ശ്രീമാന്മാര്‍ കെ കരുണാകരന്‍, സി എച് മുഹമ്മദുകോയ, തുടങ്ങിയ പ്രഗല്‍ഭമതികള്‍ക്കായില്ല.

ശ്രീനാരായണപ്രസ്ഥാനത്തിനും ഗുരുദേവന്‍ ആഗ്രഹിച്ച “വിദ്യകൊണ്ട് സ്വതന്ത്രരാകുവിന്‍” എന്ന ആശയത്തിനും മരണം വരെ പോരാടിയ നേതാവായിരുന്നു അദ്ദേഹം. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി ആയിരുന്നതിനു പുറമേ പിന്നോക്കവര്‍ഗക്കാരുടെയും പാവങ്ങളുടെയും വിദ്യാഭ്യാസനിലവാരം ഉയര്‍ത്തുവാന്‍ വേണ്ടി സ്ഥാപിതമായ എസ് എന്‍ ട്രസ്റ്റിന്‍റെ സ്ഥാപക നേതാവും അദ്ദേഹം ആണ്. ആ ഉദ്ദേശം ലക്ഷ്യപ്രടമാക്കാന്‍ വേണ്ടി, കൊല്ലം എസ് എന്‍ കോളെജിനു സ്ഥലം അനുവദിച്ചുകിട്ടാന്‍ വേണ്ടി എന്‍എസ്എസ് നേതാവായിരുന്ന മന്നത്ത് പത്മനാഭനുമായി ചേര്‍ന്ന് സ്വാതന്ത്ര്യസമരത്തില്‍ നിന്ന് വിട്ടുനിന്ന് സര്‍ സി പി രാമസ്വാമിഅയ്യരുടെ സ്വതന്ത്രതിരുവിതാംകൂര്‍ വാദത്തിനു വേണ്ടി പ്രവര്‍ത്തിച്ചു എന്നത് ഒരു ചരിത്രസത്യമാണ്. സമുദായത്തിനു സ്വന്തമായി വിദ്യാഭ്യാസം നേടാനുള്ള സ്വാതന്ത്ര്യമില്ലെങ്കില്‍ പിന്നെ എന്ത് സ്വാതന്ത്ര്യം എന്നതായിരുന്നിരിക്കും ഈ നേതാവിനെ അത്തരത്തില്‍ ചിന്തിപ്പിച്ചതെന്നു നമുക്ക് കരുതാം. ഏതായാലും അദ്ദേഹം അതിലൂടെ നേടിയെടുത്തത് കൊല്ലത്തിന്‍റെ തിലകക്കുറിയായി വിലസുന്ന എസ് എന്‍ കോളെജിനു വേണ്ട സ്ഥലം തന്നെയാണ്, പിന്നീട് ഈ നേതാവിനു സമുദായാംഗങ്ങളുടെ സഹകരണത്തോടെ ആദ്യത്തെ കോളേജും ട്രസ്റ്റിന്‍റെ പേരില്‍ സ്ഥാപിക്കാനായി.

വീണ്ടും വിമോചന സമരത്തോടെ രാഷ്ട്രീയത്തില്‍ സജീവമായ അദ്ദേഹത്തെ കോണ്‍ഗ്രസ് പാര്‍ടി 1960-ല്‍ കണ്ണൂരില്‍ നിന്നും ജയിപ്പിച്ചു നിയമസഭയില്‍ എത്തിക്കുകയും പിഎസ്പിക്കാരനായ പട്ടം താണുപിള്ളയുടെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയാവുകയും ചെയ്തു. മാസങ്ങള്‍ക്ക് ശേഷം താണുപിള്ള ഗവര്‍ണര്‍ ആയി പഞ്ചാബിലേക്ക് പോയതിനെ തുടര്‍ന്ന് ആര്‍ ശങ്കര്‍ മുഖ്യമന്ത്രിയായി. ധനകാര്യം, പൊതുഭരണം, ആഭ്യന്തരം ഉള്‍പ്പെടെ പ്രമുഖ വകുപ്പുകളെല്ലാം അദ്ദേഹം ഈ കാലയളവില്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്തു. ഈ കാലയളവില്‍ പിന്നോക്കക്കാരുടെ ഉന്നമനത്തിനായി അദ്ദേഹം പലകാര്യങ്ങളും ചെയ്യുകയുണ്ടായി, പ്രത്യേകിച്ചും വിദ്യാഭ്യാസ മേഖലയിലും ഭൂപരിഷ്കരണമേഖലയിലും. വിമോചന സമരത്തില്‍ കുത്തക-മുന്നോക്കസമുദായക്കാര്‍ക്കൊപ്പം നിന്ന് എതിര്‍ത്തിരുന്ന പല കാര്യങ്ങളും ഗുണകരമെന്ന് കണ്ടു അദ്ദേഹത്തിനു തന്നെ നടപ്പാക്കേണ്ടി വന്നു. ഇന്ന് കാണുന്ന ഒട്ടു മിക്ക എസ്എന്‍ കോളേജുകളും അന്ന് അനുവദിച്ചതാന്. എക്കാലവും നിലനിന്നിരുന്ന കോണ്‍ഗ്രസിലെ പടലപ്പിണക്കം മൂലം അദ്ദേഹത്തിനും മുഴുവന്‍ കാലം തികയ്ക്കാനായില്ല. അത് ചെയ്തത് നായര്‍-ക്രിസ്ത്യന്‍ കൂട്ടുകേട്ടാണെന്നു ചരിത്രം പറയുമ്പോഴും ഇദ്ദേഹത്തിന്‍റെ പേരില്‍ അവിശ്വാസം കൊണ്ടുവരാന്‍ ഉണ്ടാക്കിയ സംഭവം സ്വസമുദായക്കാരന്‍ ആയ പ്രഹ്ലാദന്‍ ഗോപാലന്‍ എന്ന കോണ്‍ഗ്രസ്‌ എംഎല്‍എയുടെ നിരാഹാര സമരം ആയിരുന്നുവെന്നു മറന്നുകൂടാ. (ഞാനന്ന് ഇപ്പോഴത്തെ Arts Collegeല്‍ Pre-universityക്ക് പഠിക്കുന്നു. ആ ദിവസത്തെ കാലത്തും വൈകുന്നേരവുമുള്ള ട്രെയിന്‍യാത്രകള്‍ ഇന്നും ഓര്‍മ്മയിലുണ്ട്, ഖാദര്‍ധാരികളെക്കൊണ്ട് നിറഞ്ഞ ട്രെയിനുകളും അവരിലെ ആകാംക്ഷയും പിന്നീട് നിരാശയും നിറഞ്ഞ സംസാരങ്ങളും).
പിന്നീടു അടിയന്തിരാവസ്ഥയെ തുടര്‍ന്ന് വന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സഖാവ്.കെ.അനിരുദ്ധനെതിരെ [എ സമ്പത്ത് എംപി യുടെ അച്ഛന്‍] മത്സരിച്ചു, ആയിരത്തില്‍ പരം വോട്ടിനു തോറ്റു. 1965ല്‍ നടന്ന ഈ തിരഞ്ഞെടുപ്പില്‍ സിപിഎം ഏറ്റവും വലിയൊറ്റക്കക്ഷിയായെങ്കിലും ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ നിയമസഭ കൂടിയില്ല. പിന്നീട് രണ്ടു വര്‍ഷം കഴിഞ്ഞു നടന്ന ലോകസഭ തിരഞ്ഞെടുപ്പിലും ചിറയിന്‍കീഴ്‌ മണ്ഡലത്തില്‍ കെ.അനിരുദ്ധനോടുതന്നെ 23000-ല്‍ പരം വോട്ടിനു പരാജയം ഏറ്റുവാങ്ങിയതോടെ രാഷ്ട്രീയരംഗം വിട്ടു ട്രസ്റ്റ്‌ കാര്യങ്ങളിലോട്ടു തിരികെപ്പോവുകയായിരുന്നു ഇദ്ദേഹം. അത് 63-മത്തെ വയസ്സില്‍ മരിക്കുന്നതുവരെയും തുടര്‍ന്നു. അക്കാലത്താണ് ട്രസ്റ്റിന്‍റെ കീഴില്‍ ഒരു മെഡിക്കല്‍ കോളേജ് തുടങ്ങാനുള്ള ഉദ്ദേശത്തോടെ കൊല്ലത്തെ പ്രസിദ്ധമായ ആര്‍ ശങ്കര്‍ ഷഷ്ടിപൂര്‍ത്തി മെമ്മോറിയല്‍ ആശുപത്രി തുടങ്ങിയത്.

63 വയസ്സ്, വയസ്സായി മരിക്കാനുള്ള പ്രായമല്ല. (എനിക്കിപ്പോള്‍ 64 വയസ്സായി, അസുഖങ്ങള്‍ പലതുമുള്ള ഞാന്‍ ഇപ്പോഴും ചെറുപ്പമായാണ് കാണുന്നതു) വളരെ ആക്റ്റീവ് ആയിരുന്ന അദ്ദേഹം ഈ പ്രായത്തില്‍ മരിക്കേണ്ടിവന്നത് അദ്ദേഹം വളര്‍ത്തിക്കൊണ്ടു വന്ന പലരും അദ്ദേഹത്തിനു നേരെ തിരിഞ്ഞത് കൊണ്ട് തന്നെയാണെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹത്തിലെ ഏറ്റവും വലിയ ദൌര്‍ബല്യം ആയി ഞാന്‍ കണ്ടിരുന്നത്‌ അദ്ദേഹത്തിന്‍റെ ആശ്രിതവാല്‍സല്യമായിരുന്നു. എല്ലാ എസ് എന്‍ മേഖലകളിലും (സ്ഥലങ്ങളിലും) അദ്ദേഹത്തിനു ആശ്രിതര്‍ ഉണ്ടായിരുന്നു, അവരെ അദ്ദേഹം കൈയയച്ചും കണ്ണടച്ചും സഹായിച്ചിട്ടുണ്ട്. അദ്ദേഹം അവിടുങ്ങളില്‍ ചെല്ലുമ്പോഴും പരിപാടികളില്‍ പങ്കെടുക്കുമ്പോഴും തലയെടുപ്പോടെ നടക്കുന്ന അദ്ദേഹത്തിനു ചുറ്റും ഇവര്‍ വേണമായിരുന്നു എന്നത് മാത്രമായിരുന്നു അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്. അക്കൂട്ടത്തില്‍ പലരും ഈ ബന്ധം മുതലെടുത്ത്‌ വലിയ മുതലാളിമാരായി മാറി, വിദ്യാഭാസകച്ചവടക്കാരായി, അതുവഴി മദ്യമുതലാളിമാരും ബസ്സുടമകളും മറ്റു വ്യവസായാധിപന്മാരും ഒക്കെ ആയി. (ശിവഗിരി ചടങ്ങുകളില്‍ ഓടിനടന്നു പങ്കെടുക്കുന്നതും ഘോഷയാത്രകളില്‍ മുന്‍പന്തിയില്‍ ഈത്തരം ആശ്രിതരാല്‍ ചുറ്റിപ്പറ്റി അതിഗംഭീരനായി നടക്കുന്നതും ഞാന്‍ പലതവണയും കണ്ടിട്ടുണ്ട്, മുന്‍പറഞ്ഞ തരത്തിലുള്ള ചിലരെ പേരെടുത്തു വിളിക്കുമ്പോള്‍ ഓടി അടുത്തുചെല്ലുന്നതും ഒക്കെ നോക്കി നിന്നിട്ടുണ്ട്.) അവസാനനാളുകളില്‍ ട്രസ്റ്റ്‌ വിഷയങ്ങളില്‍ ഇദ്ദേഹത്തിനെതിരെ കേസ് കൊടുത്തതും ഒളിയമ്പുകള്‍ എയ്തതും എല്ലാം ഇവരൊക്കെത്തന്നെയായിരുന്നു.

ഈ തലയെടുപ്പിനെ അസംബ്ലിയിലും ചിലര്‍ കളിയാക്കിയിട്ടുണ്ട്. അത് ജന്മനാ ഉണ്ടായതാണെന്നും ആ നട്ടെല്ല് വളയില്ലെന്നും ആയിരുന്നു അദ്ദേഹത്തിന്‍റെ സരസമായ മറുപടി. സമൂഹോന്നമനതിനും പ്രത്യേകിച്ചും സമുദായത്തിനും വേണ്ടി തലയുയര്‍ത്തി പിടിച്ചു നിന്ന് പോരാടിയ ആ പോരാളിയെ നാം വേണ്ടതരത്തില്‍ ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്നെനിക്കു സംശയമുണ്ട്‌, ഇല്ലെങ്കില്‍ തലസ്ഥാനനഗരിയുടെ മുക്കിനും മൂലയിലും പ്രതിമകള്‍ കൊണ്ട് നിറഞ്ഞിട്ടും എന്തിനാണ് ഈ മഹാന്‍റെ പ്രതിമ സ്ഥാപിക്കാന്‍ നാല്‍പ്പതിലേറെ വര്‍ഷങ്ങള്‍ എടുത്തത്? ഇന്നത്തെ സമുദായ നേതൃത്വം അദ്ദേഹത്തിന്‍റെ സ്വപ്നമായിരുന്ന, അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ശങ്കേര്‍സ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയെ അടിസ്ഥാനമാക്കിയുള്ള എസ് എന്‍ ട്രസ്റ്റ്‌ മെഡിക്കല്‍ കോളെജിനു വേണ്ടി ഇതുവരെ എന്ത് ചെയ്തു?.......ഇനിയും അത് അമാന്തിച്ചു കൂടാ, അതാകട്ടെ അദ്ദേഹത്തിന് നമുക്ക് കൊടുക്കാവുന്ന ആശ്രുപൂജ!

No comments:

Post a Comment