Pages

Tuesday, July 8, 2014

നായന്മാരെയും സിറിയന്‍ ക്രിസ്ത്യാനികളെയും അഭ്യന്തരീകരിച്ചവര്‍

"നായന്മാരെയും സിറിയന്‍ ക്രിസ്ത്യാനികളെയും അഭ്യന്തരീകരിച്ചവര്‍
പത്രക്കാരുടെയും ചാനലുകാരുടെയും കൊട്ടിപ്പാടലുകള്‍ കേട്ടാല്‍ തോന്നുക നായര്‍ സര്‍വ്വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരാണ് കേരളത്തിലെ ഏറ്റവും വലിയ സാമുദായികവാദി എന്നാണ്. എന്തിനാണ് സുകുമാരന്‍ നായരെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത്? സംഘടനയുടെ പേരിന്റെ കൂടെ സോഷ്യലിസവും കമ്മ്യൂണിസവുമൊന്നും വെച്ചല്ലല്ലോ സുകുമാരന്‍ നായര്‍ അദ്ദേഹത്തിനു പറയാനുള്ളത് പറയുന്നത്. നായന്മാരുടെ സേവനമാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവരുടെ സംഘടനയുടെ പേരില്‍നിന്നുതന്നെ വ്യക്തമാണ്. ഇതുകൊണ്ടുതന്നെ നായന്മാര്‍ക്കുവേണ്ടി അദ്ദേഹം സംസാരിക്കുന്നത് അദ്ദേഹത്തെ സംബന്ധിച്ചും അദ്ദേഹത്തിന്റെ സംഘടനയെ സംബന്ധിച്ചും ശരിയാണ്.
എന്നാല്‍ സമുദായം പറയാതെ തന്നെ സാമുദായികം കളിക്കുന്നവരാണ് കേരളത്തിലെ രാഷ്ട്രീയക്കാരില്‍ വലിയൊരു ശതമാനവും. ഇതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് കേരളത്തിലെ കോണ്‍ഗ്രസ്സ്. കേരളത്തിലെ ഏറ്റവും വലിയ സാമുദായിക സംഘടന കോണ്‍ഗ്രസ്സാണ്. കോണ്‍ഗ്രസ്സ് ഒരു സമുദായത്തെയല്ല രണ്ടു സമുദായങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്-സിറിയന്‍ ക്രിസ്ത്യാനികളെയും നായന്മാരെയും. കോണ്‍ഗ്രസ്സ് ഭരണ കേന്ദ്രങ്ങളിലേക്ക് നിയോഗിക്കുന്നതില്‍ ഏതു സമുദായക്കാര്‍ക്കാണ് ഏറ്റവും കൂടുതല്‍ മുന്‍തൂക്കം നല്‍കുന്നത് എന്നു പരിശോധിച്ചാല്‍ ഇക്കാര്യം പകല്‍ വെളിച്ചം പോലെ ബോധ്യമാകും. 'നായര്‍ സര്‍വ്വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് തന്നെ ശകാരിക്കാന്‍ അവകാശമുണ്ട്' എന്ന് അഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഈയിടെ പറഞ്ഞുവല്ലോ. കോണ്‍ഗ്രസ്സ് മേല്‍പ്പറഞ്ഞ വര്‍ഗ്ഗത്തില്‍പ്പെട്ടതായതുകൊണ്ടുതന്നെയാണ് അഭ്യന്തരമന്ത്രി യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഇങ്ങനെ പറഞ്ഞത്. ഭരണ മേഘലയില്‍ നായന്മാരെയും സിറിയന്‍ ക്രിസ്ത്യാനികളെയും പണ്ടുമുതലേ അഭ്യന്തരീകരിച്ചവരാണ് (അഭ്യന്തരീകരിച്ചു എന്നു പറഞ്ഞാല്‍ അകത്തേക്ക് കടത്തിയെന്നും ഉറ്റ മിത്രമാക്കിയെന്നും അര്‍ത്ഥം) അഭ്യന്തര മന്ത്രിയുടെ പാര്‍ട്ടി. ആയതിനാല്‍ സുകുമാരന്‍ നായരുടെ സാമുദായികവാദത്തെ ചോദ്യം ചെയ്യുന്നതിനുമുമ്പ് സോഷ്യലിസവും മതേതരത്വവും പ്രസംഗിക്കുന്ന ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉണ്ണിത്താനുമൊക്കെ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സിന്റെ സാമുദായിക പക്ഷപാതത്തെയാണ് ആദ്യം തുറന്നു കാണിക്കേണ്ടത്."

No comments:

Post a Comment